മലപ്പുറം: ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നിസ്വാർഥമായി നാടിനെ സേവിക്കുന്ന വ്യക്‌തികളാകണം രാഷ്‌ട്രീയ പ്രവര്‍ത്തകരെന്ന് എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് സികെ റാശിദ് ബുഖാരി പറഞ്ഞു.
എസ്എസ്എഫ് സംസ്‌ഥാന കമ്മിറ്റിയുടെ രാഷ്‌ട്രീയ പ്രചാരണ ക്യാംപയിനിന്റെ ഭാഗമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘രാഷ്‌ട്രീയ പാഠം‘ കണ്‍വെന്‍ഷന്റെ മലപ്പുറം ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അഴിമതിയും ദുര്‍ഭരണവും കെടുകാര്യസ്‌ഥതയും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ശോഭ കെടുത്തുകയും ജനങ്ങള്‍ അരാഷ്‌ട്രീയ വൽകരിക്കപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നുണ്ട്; റാശിദ് ബുഖാരി വ്യക്‌തമാക്കി.
രാഷ്‌ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടികളും കൂടുതല്‍ ജാഗ്രത കാണിക്കുകയും, നേരിന്റെ രാഷ്‌ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച് വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ട്. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തെ ആവിഷ്‌കരിക്കുന്ന വ്യക്‌തികളെയാകണം ജനപ്രതിനിധികളായി തെരെഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പ്രസ്‌താവിച്ചു.
അവകാശങ്ങള്‍ നേടിയെടുക്കാനള്ള സമരകാലമാണ് തിരഞ്ഞെടുപ്പു കാലം. അഴിമതിയും സ്വജനപക്ഷപാതവും സമകാലിക രാഷ്‌ട്രീയ സംവിധാനങ്ങളെ തകിടം മറിച്ചിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറം മഅ്ദിന്‍ അക്കാദമി കാമ്പസില്‍ നടന്ന പപരിപാടിയിൽ അഭിപ്രായപ്പെട്ടു.
‘ഇന്‍ക്വിലാബ് വിദ്യാർഥികൾ തന്നെയാണ് വിപ്ളവം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സ്‌റ്റുഡന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ രാഷ്‌ട്രീയ പാഠം നേതൃ സംഗമങ്ങള്‍ ജില്ലയിലെ 11 കേന്ദ്രങ്ങളിലായി നടന്നു. വിവിധ സംഗമത്തില്‍ സംസ്‌ഥാന നേതാക്കളായ സി കെ റാഷിദ് ബുഖാരി, അസ്ഹര്‍ പത്തനംതിട്ട സിഎന്‍ ജാഫര്‍ .എം അബ്‌ദുറഹ്‌മാൻ, മുഹമ്മദ് ശരീഫ് നിസാമി എന്നിവര്‍ നേതൃത്വം നല്‍കി.