വെളിച്ചം തടയപ്പെടുമ്പോഴാണ് നിഴലുകൾ ഉണ്ടാകുന്നത്.
വികസനത്തിന്റെ അതിശയിപ്പിക്കുന്ന പ്രകാശവലയത്തിൽ നിൽക്കുമ്പോഴും, ഇടനാഴികളിൽ അധികാരത്തിനോ നിയമത്തിനോ എത്തിനോക്കാൻ കഴിയാത്ത ഇരുണ്ട നിഴൽനഗരങ്ങളുടേതു കൂടിയാണിപ്പോൾ നമ്മുടെ രാജ്യം.
ഡൽഹി പോലുള്ള ഒരു അധികാരകേന്ദ്രത്തിൽ,
ഭരണകൂടത്തിന്റെ കണ്ണെത്താത്ത ഈ നിഴൽരൂപങ്ങൾ സാധാരണ മനുഷ്യരെ,
പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കവർന്നെടുക്കുന്നതിൻ്റെ ഭീകരമായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
എണ്ണൂറ് പേർ ഡൽഹി പോലൊരു നഗരത്തിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ,
രാജ്യം ഭീതിപ്പെടേണ്ടതുണ്ട്.
കാണാതായവരിൽ അഞ്ഞൂറിലധികം സ്ത്രീകളും 191 കുഞ്ഞുങ്ങളുമുണ്ട്. അധികാരത്തിന്റെ ചുവപ്പുനാടകൾക്ക് കീഴിൽ ഈ ജീവിതങ്ങൾ വെറും ഫയലുകളായി മാത്രം ഇരുന്നേക്കാം. കാണാതായ മകനെ കാത്തിരിക്കുന്ന ഒരമ്മയുടെ കണ്ണുനീർ
കടലിനേക്കാൾ ആഴമുള്ളതാണ് എന്ന വിചാരം ഉൾക്കൊള്ളാൻ പരാജയപ്പെടുന്ന ഭരണകൂടം,
യഥാർഥത്തിൽ ഒരു ജനതയെത്തന്നെയാണ് അദൃശ്യമാക്കിക്കൊണ്ടിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള തത്സമയ ട്രാക്കിംഗ് സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനോടൊപ്പം, പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് കൂടി നീളുന്ന സാമൂഹിക പ്രതിരോധം നാം സാധ്യമാക്കണം. അദൃശ്യമാക്കപ്പെട്ടവരുടെ പട്ടികകൾക്ക് പകരം, തിരിച്ചുവന്നവരുടെ കഥകൾ കൊണ്ട് നമ്മുടെ ദിനപത്രങ്ങൾ നിറയണം.
പരിഹാരം കേവലം നിയമങ്ങളുടെ കടുപ്പത്തിൽ മാത്രമല്ല, മറിച്ച്, പരസ്പരമുള്ള കരുതലിന്റെ വീണ്ടെടുപ്പിലാണ്.
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന ഏറ്റവും അടിസ്ഥാനപരമായ ദർശനം പരാജയപ്പെടുകയും, അവൻ കേവലം ഒരു സ്ഥിതിവിവരക്കണക്കോ ഉപഭോഗവസ്തുവോ ആയി തരംതാഴ്ത്തപ്പെടുകയും ചെയ്യുന്നിടത്താണ് തിരോധാനങ്ങൾ സംഭവിക്കുന്നത്. ഓരോ മനുഷ്യനും മറ്റൊരാളുടെ സംരക്ഷകനാകേണ്ടുന്ന ഒരു നൈതികത വിചാരം രൂപപ്പെടണം. നഗരങ്ങൾ ഭൗതികമായി വികസിക്കുമ്പോഴും, അവ മനുഷ്യത്വത്തിന്റെ ശ്മശാനങ്ങളാകരുത്. അധികാരത്തിന്റെ ചെങ്കോലുകൾക്ക് സംരക്ഷിക്കാൻ കഴിയാത്ത ഈ ചെറിയ മനുഷ്യർക്ക്, സമൂഹത്തിന്റെ ജാഗ്രതയുള്ള കണ്ണുകൾ കാവലായി മാറണം. അദൃശ്യമാക്കപ്പെടുന്ന ഓരോ ജീവനും നമ്മുടെ സ്വന്തം ആത്മാവിന്റെ ഭാഗമാണെന്ന തിരിച്ചറിവ് മാത്രമാണ് ഈ അസ്തിത്വപ്രതിസന്ധികളെ
മുറിച്ചുകടയ്ക്കാനുള്ള ശാശ്വതമായ പ്രതിവിധി.



