കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡിന് പ്രമുഖ എഴുത്തുകാരനും, മാധ്യമ നിരീക്ഷകനും സാമൂഹിക വിമർശകനുമായ പ്രൊഫ. ടി. ടി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു. മലയാള സാഹിത്യത്തിനും, സാമൂഹിക-സാംസ്കാരിക വിമർശന രംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. കവി പി സച്ചിദാനന്ദൻ ജൂറി ചെയർമാനായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എഴുത്തുകാരായ ടി ഡി രാമകൃഷ്ണൻ, പി. എൻ ഗോപീകൃഷ്ണൻ, രിസാല മാനേജിംഗ് എഡിറ്റർ സി.എൻ ജഅഫർ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. അൻപതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപ കൽപ്പന ചെയ്ത ശിലാഫലകവുമാണ് അവാർഡ്.
മലയാളത്തിലെ സാംസ്കാരിക ചിന്തകളെയും ആധുനികതയെയും കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ടി. ടി. ശ്രീകുമാർ. സാങ്കേതികവിദ്യ, രാഷ്ട്രീയം, വികസനം, സംസ്കാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ ലേഖനങ്ങളും പുസ്തകങ്ങളും മലയാള വൈജ്ഞാനിക സാഹിത്യ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് നൽകിയത്. മലയാളിയുടെ ആധുനികതയെയും സാംസ്കാരിക ചരിത്രത്തെയും നവഭാവുകത്വത്തോടെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ച അദ്ദേഹം ഡിജിറ്റൽ യുഗത്തിലെ രാഷ്ട്രീയവും സാങ്കേതികവിദ്യയുടെ സാംസ്കാരിക പ്രത്യാഘാതങ്ങളും വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളിലൂടെ സമകാലിക ലോകത്തെ സർഗാത്മകമായി സംബോധന ചെയ്തുവെന്ന് ജൂറി വിലയിരുത്തി.
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാർഡ് നൽകി വരുന്നത്. എൻ.എസ് മാധവൻ, കെ സച്ചിദാനന്ദൻ, തോപ്പിൽ മുഹമ്മദ് മീരാൻ, കെ.പി രാമനുണ്ണി, ശശി തരൂർ, പി.എൻ ഗോപീകൃഷ്ണൻ, പി സുരേന്ദ്രൻ, വീരാൻകുട്ടി, എം എ റഹ്മാൻ, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. ജൂലൈ 25ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം അവാർഡ് കൈമാറും. മുതിർന്ന മാധ്യമ പ്രവർത്തകൻ പരൻജോയ് ഗുഹ താക്കുർത, കന്നഡ കവി കമലാകർ ഭട്ട്, കെ പി രാമനുണ്ണി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ, ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.



