കേരളത്തിൽ ലഹരി കൊലപാതകങ്ങളും ക്രിമിനൽ കുറ്റകൃത്യങ്ങളും കൂടുതൽ ചർച്ചകളിലേക്ക് വരികയും. ജനകീയമായ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സജീവമാവുകയും ചെയ്ത സമയമാണിത്. 2025 ജനുവരി ആദ്യ വാരത്തിൽ എസ്.എസ്.എഫ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന ശീർഷകത്തിൽ കേരളത്തിന്റെ സാമൂഹ്യ പരിസരങ്ങളിൽ എസ്.എസ്.എഫ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ 75 ദിവസങ്ങൾ പിന്നിടുന്നു. പഞ്ചായത്ത് തലങ്ങളിൽ നടന്ന ധർണ്ണകൾ, എസ്.പി ഓഫീസ് മാർച്ച്, ജനകീയ വിചാരസഭകകൾ, ലഹരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് എംഎൽഎ, എംപിമാർ തുടങ്ങിയ ജനപ്രതിനിധികളുടെ പിന്തുണ തേടിക്കൊണ്ട് നിവേദനം സമർപ്പിക്കൽ, തുടങ്ങി ലഹരിക്കെതിരെയുള്ള ജന മുന്നേറ്റത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനങ്ങളും നൽകികൊണ്ട് സമൂഹത്തിന്റെ വലിയ പിന്തുണ നേടുകയും ലഹരി ഒരു സാമൂഹിക പ്രശ്നമാണ് എന്ന ബോധ്യം നിർമ്മിക്കാനും കഴിഞ്ഞു. മാത്രമല്ല ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ സാമൂഹ്യ മുഖ്യധാരയിൽ എസ്.എസ്എഫ് ശ്രദ്ധേയമായ സാന്നിധ്യമാവുകയും ചെയ്തിരുന്നു.
“Celebrating humanity, ശരികളുടെ ആഘോഷം” എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് എസ്.എസ്എഫ് രണ്ടാം ഘട്ട ലഹരി വിരുദ്ധ സമരത്തിനിറങ്ങുന്നത്. പ്രതിചേർക്കപ്പെടുന്ന മിക്ക ലഹരി കേസുകളിലും പ്രധാന കണ്ണികൾ വലയിലാവുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്യുന്നില്ല എന്നതും പിടിക്കപ്പെടുന്ന പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എളുപ്പം പുറത്തെത്തുകയും ചെയ്യുന്നു എന്നതെല്ലാം ജാഗ്രതയോടെ കാണേണ്ടതിനെക്കുറിച്ച് കാമ്പയിന്റെ ഭാഗമായി തെരുവുകളിൽ ചർച്ചചെയ്യപ്പെടും. ലഹരിക്കെതിരെയുള്ള ജന മുന്നേറ്റത്തിന് ശക്തിപകരുന്നതിനുവേണ്ടി 30 ലക്ഷം കുടുംബങ്ങളെ നേരിൽ കണ്ട് ബോധവൽക്കരിക്കാൻ ഒരുങ്ങുകയാണ് എസ്.എസ്.എഫ്. ഇതോടൊപ്പം പരിശീലനം നൽകപ്പെട്ട മൂന്നു ലക്ഷം ആക്ടിവിസ്റ്റുകളെ സമൂഹത്തിന് സമർപ്പിക്കും.
വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, നിയമപാലകർ, മാധ്യമപ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങി എല്ലാ മനുഷ്യരെയും സ്പർശിക്കുന്ന ഈ ലഹരി വിരുദ്ധ ജാഗ്രത ‘വോയിസ് ഓഫ് ഹോപ് ‘ എന്ന പേരിലാണ് സംവിധാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 700 കേന്ദ്രങ്ങളെ കുറിച്ച് വിശദമായി പഠിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കുന്ന പദ്ധതിയും ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നു. യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിൽ നടക്കുന്ന സ്ട്രീറ്റ് പൾസ്, സ്ട്രീറ്റ് പാർലിമെന്റ്, വിദ്യാർത്ഥി സമ്മേളനങ്ങൾ തുടങ്ങിയവയും ലഹരി വിരുദ്ധ സമരത്തിന്റെ പോരാട്ട വേദിയാകും.
ലഹരിയുടെ പേരിൽ കൊലപാതകങ്ങളോ കുറ്റകൃത്യങ്ങളോ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം ഉണരുന്ന പൊതു ബോധവും ഭരണകൂട നടപടികളും ലഹരി നിർമാർജനത്തിന് സഹായിക്കില്ല. ലഹരിയുടെ പേരിൽ വളർന്നുവരുന്ന തലമുറയെ കുറ്റപ്പെടുത്തി മാറ്റിനിർത്തുന്നതിന് പകരം ക്രിയാത്മകമായ ഇടപെടലുകൾ ഭരണ കൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. ക്യാമ്പസുകളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ലഹരിയുടെ സാന്നിധ്യം ഇല്ലാതാക്കാൻ വേണ്ട മുൻകരുതലും ജാഗ്രതയും വിദ്യാർത്ഥി യൂണിയനുകൾ കൈക്കൊള്ളേണ്ടതുണ്ട്. ക്യാമ്പസുകളിൽ നടക്കുന്ന ക്രൂരമായ റാഗിംഗ് പീഡനങ്ങളുടെ പിന്നിലും ലഹരിയുടെ വ്യാപകമായ സ്വാധീനം ബോധ്യപ്പെടുന്നുണ്ട്. പ്രതികളെ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ അഭയം നൽകുന്നതിനും പകരം വിദ്യാർത്ഥി തലമുറയുടെ ഭാവി സംരക്ഷണത്തിനു വേണ്ടി വിദ്യാർത്ഥി യൂണിയനുകൾ, സന്നദ്ധ സംഘടനകൾ, സർക്കാർ സംവിധാനങ്ങളെല്ലാം ഈ ലഹരി വിരുദ്ധ പോരാട്ടത്തിൽ ഐക്യക്കപ്പെടേണ്ടതുണ്ട്.



