‘നിങ്ങളുടെ രക്തം, നിങ്ങളുടെ സമ്പാദ്യം, നിങ്ങളുടെ അഭിമാനം- എല്ലാം പരസ്പരം പവിത്രവും നിർഭയവുമാണ്.’ ആധുനിക ലോകത്ത് മനുഷ്യാവകാശങ്ങൾക്കായി എഴുതപ്പെട്ട ആദ്യ ഉടമ്പടിയുടെ നൂറ്റാണ്ടുകൾക്ക് മുൻപേ, മനുഷ്യ ചരിത്രത്തിൻ്റെ സാമൂഹിക ബന്ധങ്ങളെ മനോഹരമായി പുതുക്കിപ്പണിത സമഗ്രമായ അവകാശ പ്രഖ്യാപനം.
ചരിത്രത്തിലെ ആ വിടവാങ്ങൽ പ്രസംഗം ഇന്ന് വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നു.
ഇന്നലെയായിരുന്നു ലോക മനുഷ്യാവകാശ ദിനം. 1948 ഡിസംബർ പത്തിനാണ്, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി മനുഷ്യാവകാശങ്ങളുടെ സാർവ്വദേശീയ പ്രഖ്യാപനം അംഗീകരിച്ചത്. ലിംഗപരവും വർഗപരവും മതപരവും ദേശീയവുമായ സർവ്വ അതിരുകൾക്കുമപ്പുറത്ത് എല്ലാ മനുഷ്യർക്കും ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളായിരുന്നു ഈ പ്രഖ്യാപനത്തിൻ്റെ കാതൽ. അനർഹമായി നമ്മളാർജ്ജിക്കുന്നതെല്ലാം മറ്റനേകം പേർക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ മറിച്ചുവിറ്റതിൻ്റെ കൊള്ളലാഭമാണ്. ലഭിക്കേണ്ട അവകാശങ്ങൾക്കു വേണ്ടി മുറവിളികൂട്ടുന്നതിനും ഒരുപടി അപ്പുറത്ത് നൽകേണ്ട അവകാശങ്ങളെ കുറിച്ചും നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള നിതാന്ത ജാഗ്രതയാണ് ഇപ്പോഴുണ്ടാകേണ്ടത്. നിങ്ങൾക്ക് ശബ്ദമുയർത്താനും സുരക്ഷിതമായിരിക്കാനും അവകാശമുണ്ട്. അപ്പോൾ, ചോദ്യമിതാണ്: ലോകത്തിൻ്റെ അനേകമടരുകളിൽ, ഈ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പല മനുഷ്യരുണ്ടാകുമ്പോൾ, നമ്മുടെ എല്ലാവരുടെയും അവകാശം അവിടെ ലംഘിക്കപ്പെടുന്നില്ലേ? ‘നമ്മുടേതല്ലാത്ത’ അവകാശങ്ങൾക്കുവേണ്ടി നാം നിലകൊള്ളുമ്പോൾ മാത്രമല്ലേ യഥാർഥ മനുഷ്യാവകാശം നിലവിൽ വരുന്നത്. പല കാരണങ്ങളാൽ മുഖ്യധാരയുടെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട അനേകം മനുഷ്യരാണ് നമ്മുടെ ചുറ്റുമുള്ളത്. അവരുടെ ദൈന്യതമുറ്റിയ കണ്ണുകൾ പ്രതീക്ഷാനിർഭരമായി നമ്മെത്തന്നെയാണ് നോക്കുന്നത്. ആ കാഴ്ചകളിൽ നിന്ന് മൂകമായി ഇറങ്ങിപ്പോരുകയും നമ്മൾ നമ്മളിലേക്ക് മാത്രമായി ചുരുങ്ങിത്തീരുകയും ചെയ്യുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന നീതികേടാണ്. അവഗണിക്കപ്പെട്ട മനുഷ്യരുടെ ആ ഉറക്കം നഷ്ടപ്പെട്ട ചോദ്യങ്ങൾക്ക് നമുക്ക് എന്ത് മറുപടി നൽകാനാകും? അവരെ കേൾക്കാൻ കഴിയണം. സാധ്യമാകുന്ന പരിഹാരങ്ങൾ നൽകണം. അതിനാവശ്യമായ സംവിധാനങ്ങളിലേക്ക് അവർക്ക് വഴികളൊരുക്കി നൽകണം. സ്വന്തം അവകാശങ്ങൾ നേടുക എന്നതിനപ്പുറം അവകാശ സംരക്ഷരാവുക എന്ന സാഹസിക ദൗത്യമാണ് നമ്മുടേത്.
മനുഷ്യർക്ക് കാവലിരിക്കുന്ന മനുഷ്യരാവാം നമുക്ക്.



