കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രസ് മീറ്റിലാണ് സംസ്ഥാന ഭാരവാഹികൾ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡ് സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ, പി.എൻ ഗോപീകൃഷ്ണൻ, കെ.പി രാമനുണ്ണി, ടി.ഡി. രാമകൃഷ്ണൻ, സി.എൻ ജാഫർ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. അൻപതിനായിരത്തി ഒന്ന് രൂപയും ഫലകവുമാണ് അവാർഡ്.
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാർഡ് നൽകി വരുന്നത്. എൻ.എസ് മാധവൻ, കെ സച്ചിദാനന്ദൻ, തോപ്പിൽ മുഹമ്മദ് മീരാൻ, കെ.പി രാമനുണ്ണി, ശശി തരൂർ, പി.എൻ ഗോപീകൃഷ്ണൻ, പി സുരേന്ദ്രൻ, വീരാൻകുട്ടി, എം എ റഹ്മാൻ, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. ജൂലൈ 25ന് ആലപ്പുഴ വച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിലെ അവാർഡ് ദാന ചടങ്ങിൽ പ്രമുഖരുടെ സാനിധ്യത്തിൽ അവാർഡ് കൈമാറും.



