കോഴിക്കോട്: നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ‘സെൻസോറിയം-26’ മുതഅല്ലിം സംഗമത്തിന്റെ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ നടന്ന ‘മിൻഹാജ്’ ഫൈനൽ എൻട്രൻസ് ടെസ്റ്റിൽ ജൂനിയർ, സീനിയർ കാറ്റഗറികളിൽ നിന്നായി 462 വിദ്യാർത്ഥികളാണ് അർഹത നേടിയത്.
‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ എന്ന പ്രമേയത്തിൽ ജൂൺ 11, 12 തിയ്യതികളിൽ തൃശൂരിൽ വെച്ചാണ് സെൻസോറിയം നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യവും പണ്ഡിത ശ്രേഷ്ഠരുടെ ജ്ഞാനാനുഭവങ്ങളും പങ്കുവെക്കുന്ന വിജ്ഞാന സദസ്സുകൾക്കാണ് ഈ സംഗമം വേദിയാകുന്നത്.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സര പരീക്ഷകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ദഅവാ വിദ്യാർത്ഥികൾ മാറ്റുരച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടന്ന വിപുലമായ പ്രക്രിയക്കൊടുവിലാണ് സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച റാങ്ക് ജേതാക്കളെ തിരഞ്ഞെടുത്തത്.
സീനിയർ വിഭാഗത്തിൽ കൊണ്ടോട്ടി ബുഖാരി ദഅവ കോളേജിലെ മുസദ്ധിഖുൽ ഇസ്‌ലാം ഒന്നാം റാങ്ക് കരസ്ഥമാക്കി. ബുഖാരി ദഅവ കോളേജിലെ തന്നെ മുഹമ്മദ് സാബിത് എം., പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാഡമിയിലെ മുഹമ്മദ് ഹുസൈൻ എന്നിവർ രണ്ടാം റാങ്കും, ഹിദായ പാലാഴിയിലെ മുഹമ്മദ് ഉബയ്യ്, സിറാജുൽ ഹുദ കുറ്റ്യാടിയിലെ ഇസ്ഹാഖ് എന്നിവർ മൂന്നാം റാങ്കും പങ്കിട്ടു. ജൂനിയർ വിഭാഗത്തിൽ മർകസ് ഗാർഡൻ പൂനൂരിലെ വിദ്യാർത്ഥികൾ മികച്ച വിജയം കൊയ്തു; മുഹമ്മദ് സിനാൻ ഒന്നാം റാങ്കും അബ്ദുറഷീദ് രണ്ടാം റാങ്കും നേടി. നോളജ് സിറ്റി വിറാസിലെ മുഹമ്മദ് ഫസൽ പി., സയ്യിദ് മുഹമ്മദ് ബിശ്ർ എന്നിവരാണ് ജൂനിയർ വിഭാഗത്തിൽ മൂന്നാം റാങ്ക് പങ്കിട്ടത്.
യോഗ്യത നേടിയ പ്രതിഭകളെ എസ്.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ജൂൺ 11,12 തിയ്യതികളിൽ തൃശൂരിൽ വെച്ചാണ് ഇസ്ലാമിക് സ്റ്റുഡന്റസ് സെൻസോറിയം നടക്കുക.



