തൃശ്ശൂർ: കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്ക് അടിത്തറയിട്ട മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങളുടെ യഥാർത്ഥ ശിൽപ്പികൾ പാരമ്പര്യ വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന പണ്ഡിതരാണെന്നും ഉലമാ ആക്ടിവിസമാണ് എക്കാലത്തും സാമൂഹിക നിർമിതി നടത്തിയിട്ടുള്ളതെന്നും എസ് എസ് എഫ്. എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിൽ സംസ്ഥാന ഭാരവാഹികൾ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു. രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച സ്റ്റുഡൻ്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് പരിസമാപ്തിയായി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടി സമസ്ത ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനത്തിലെ വിവിധ സെഷനുകളിൽ പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഐ എം കെ ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി തുടങ്ങിയ പണ്ഡിത പ്രമുഖർ നേതൃത്വം നൽകി. “സമസ്ത: സമഗ്രതയുടെ സഞ്ചാരം” എന്ന പ്രമേയത്തിൽ രണ്ട് ദിനങ്ങളിൽ രണ്ട് വേദികളിലായി വിവിധ സെഷനുകളും അവതരണങ്ങളും നടന്നു. കേരളത്തിന്റെ വിവിധ ദഅ്‌വാ സെക്ടറുകളിൽ നിന്നായി പ്രവേശന പരീക്ഷയിലൂടെ തിരെഞ്ഞടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികൾ സെൻസോറിയത്തിൻ്റെ ഭാഗമായി.
പ്രവാചകർ മുഹമ്മദ് നബിയിൽ(സ്വ) നിന്ന് അവിടുത്തെ അനുചരരും ഇമാമുമാരും മുഖേന കൈമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക ആശയാദർശങ്ങളെയും സന്ദേശങ്ങളെയും അതിന്റെ തനിമയോടെ സംരക്ഷിച്ചു പോരുന്ന കേരളീയ ഉലമാ പാരമ്പര്യമായിരുന്നു പരിപാടിയിലെ പ്രധാന പ്രമേയം. ഇസ്‌ലാമിക വിജ്ഞാനലോകത്തെ വിവിധ ജ്ഞാനശാഖകൾ, കേരളീയ ഉലമാക്കളുടെ വൈജ്ഞാനിക സനദുകളും സംഭാവനകളും, ആധുനിക അറിവന്വേഷണ വഴികൾ, സമസ്തയുടെ ദർശനങ്ങൾ, സാമൂഹിക ഇടപെടൽ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ചർച്ചകൾ നടന്നു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജന.സെക്രട്ടറി ഡോ. ടി അബൂബക്കർ, അനസ് അമാനി പുഷ്പഗിരി, മുനവ്വിർ അമാനി, ഷുഹൈബ് വായാട്, ജാബിർ കാന്തപുരം, സിഎം സാബിർ സഖാഫി, ടി പി സൈഫുദ്ധീൻ, ബാസിം നൂറാനി നേതൃത്വം നൽകി.



