ഫാരൻഹീറ്റ് 451 എന്ന പുസ്തകം എഴുതിയത് റേ ബ്രാഡ്ബറിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് നിരോധിച്ച ഒരു ഭാവികാല സമൂഹത്തിലെ ഫയർമാൻ ആണ് മൊണ്ടാഗ്. പുസ്തകങ്ങൾ കണ്ടെത്തുകയും അവ കത്തിച്ചുകളയുകയുമാണ് ഭരണകൂടം നൽകിയ അയാളുടെ ജോലി. എന്നാൽ, യാദൃച്ഛികമായി ഒരു പുസ്തകം വായിക്കാൻ ഇടവരുന്നതോടെ അയാളുടെ ലോകം കീഴ്മേൽ മറിയുന്നു. വായന അയാളെ വ്യവസ്ഥിതിക്കെതിരായ വിപ്ലവകാരിയാക്കി മാറ്റുന്നു. പുസ്തകങ്ങൾ വെറും കടലാസല്ലെന്നും മനുഷ്യന്റെ ചിന്തയുടെ ആത്മാവാണെന്നും അയാൾ തിരിച്ചറിയുന്നു. സ്വർഗ്ഗം എന്നത് ഒരുതരം ലൈബ്രറിയായിരിക്കും എന്നാണ് ഞാൻ എപ്പോഴും സങ്കൽപ്പിച്ചിട്ടുള്ളത് എന്ന് ലൂയിസ് ബോർഹെസ് പറയുന്നുണ്ട്.
വായന എന്നത് ഒരു വ്യക്തിയുടെ സർവ്വ ഏകാന്തതകളെയും പ്രപഞ്ചത്തോളം വിശാലമാക്കുന്ന പ്രക്രിയയാണ്. നാം വായിക്കുന്ന ഓരോ പുസ്തകവും നമ്മുടെ ബോധത്തിലേക്ക് പുതിയ ജാലകങ്ങൾ തുറന്നുതരും. നമ്മൾ കാണാത്ത ലോകത്തിൻ്റെ മറുപുറങ്ങളിലേക്ക് നമ്മൾ പാർപ്പുമാറ്റും. ഡോൺ കിസോട്ട് പുസ്തകങ്ങൾ വായിച്ച് ലോകം നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതുപോലെ, വായന നമ്മെ നിലവിലുള്ള യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒരു പുതിയ യാഥാർത്ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അത് വിനാശകരമായ ഒരു ഭ്രാന്തിന് പകരം, തെറ്റിയോടുന്ന കാലത്തിന് കുറുകെ നിൽക്കാനുള്ള ആന്തരികമായ ഊർജ്ജം നൽകുന്നു.
നിരന്തരമായ അസ്വസ്ഥതകളുടെ തുടക്കമാണ് വായന. ഒരു നല്ല പുസ്തകം നമ്മുടെ ഉറപ്പുകളെ മുഴുവൻ ഉലച്ചുകളയുകയാണ് ചെയ്യുന്നത്. നാം വിശ്വസിച്ചുപോന്ന പരമമായ പല ‘സത്യ’ങ്ങളെയും ബോധ്യങ്ങളെയും ഒരു എഴുത്തുകാരൻ തന്റെ വരികളിലൂടെ വിചാരണ ചെയ്യുമ്പോൾ വായനക്കാരൻ സ്വന്തം നവീകരണത്തിന് നിർബന്ധിതനാകുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ കൂടുതൽ വിശാലവും മനുഷ്യത്വപരവുമാക്കാൻ ഈ അസ്വസ്ഥതകൾക്ക് മാത്രമേ സാധിക്കൂ.
ഭരണകൂടങ്ങളും വ്യവസ്ഥിതികളും എക്കാലത്തും ഭയപ്പെട്ടിട്ടുള്ളത് ആയുധമേന്തിയ മനുഷ്യരെയല്ല, ചിന്തിക്കുന്ന മനുഷ്യരെയാണ്. ഓർമ്മകളെ ഇല്ലാതാക്കുക എന്നത് ഫാസിസത്തിന്റെ എന്നും പ്രിയപ്പെട്ട ആയുധമാണ്. ചരിത്രത്തെ വളച്ചൊടിച്ചും വിയോജിപ്പുകളെ നിശബ്ദമാക്കിയും ഒരു സമൂഹം നിർമ്മിക്കപ്പെടുമ്പോൾ, പഴയ പുസ്തകങ്ങളും സമാന്തര ചിന്തകളും ഓർമ്മപ്പെടുത്തലുകളുടെ വലിയൊരു പ്രഹരശേഷിയായി മാറുന്നു. വരികൾക്കിടയിലൂടെ വായിക്കുക എന്നതിനർത്ഥം അധികാരത്തിന്റെ മറഞ്ഞിരിക്കുന്ന അജണ്ടകളെ തിരിച്ചറിയുക എന്നാണ്. വിജയികൾ എഴുതിയ ചരിത്രത്തെ തോറ്റവരുടെ വശത്തുനിന്ന് വായിക്കാൻ പഠിപ്പിക്കുന്നതാണ് യഥാർത്ഥ വായന. അത് അധികാരത്തിന്റെ ആഖ്യാനങ്ങളെ ചോദ്യം ചെയ്യുകയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, പുസ്തകം കൈയിലെടുക്കുന്നത് അടിച്ചേൽപ്പിക്കപ്പെടുന്ന വിസ്മൃതിക്കെതിരെ ഓർമ്മകൾ കൊണ്ട് നടത്തുന്ന രാഷ്ട്രീയമായ ഒരു സമരമാണ്.
ചിന്തകളെ മരവിപ്പിക്കുന്ന നുണപ്രചാരണങ്ങളിലൂടെയും ഉപരിപ്ലവമായ വിനോദങ്ങളിലൂടെയും നമ്മുടെ സാമൂഹിക ശേഷിയെ നിഷ്ക്രിയമാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിന്തകളെയും വിവേചനങ്ങളെയും നിഷ്ക്രിയമാക്കുന്ന വിപണികളെ ആഘോഷിക്കുന്ന കാലത്ത്, വായന എന്നത് ഒരു രാഷ്ട്രീയപ്രവർത്തനമാണ്. വ്യവസ്ഥിതികളുടെ നിർമ്മിതസത്യങ്ങളെ ചോദ്യം ചെയ്യാനുള്ള ബൗദ്ധികമായ കരുത്ത് ഓരോ വാക്കിൻ്റെയും ഇടനാഴികളിലുണ്ട്. തലച്ചോറിനെ അടിമപ്പെടുത്തുന്ന അൽഗോരിതങ്ങൾക്കെതിരെ നമ്മൾ നമ്മെ പ്രഖ്യാപിക്കാൻ നടത്തുന്ന സാഹസമാണത്. അൽഗോരിതങ്ങൾ നിർണ്ണയിക്കുന്ന മുൻവിധികൾക്ക് തടവുകാരനാകാതെ സ്വന്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നത് പുസ്തകങ്ങളിലൂടെയാണ്. അത് നമ്മെ വെറുമൊരു വിവരശേഖരമാക്കാതെ, ബോധമുള്ള രാഷ്ട്രീയ ജീവികളായി നിലനിർത്തുന്നു.
ശരീരശാസ്ത്രപരമായി നോക്കുമ്പോൾ, ഏകാഗ്രമായ വായന ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുക വഴി, ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കുകയും പേശികളുടെ പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്തുകൊണ്ട് സ്വാഭാവികമായ ഒരു ശാന്തത കൈവരിക്കാൻ സഹായിക്കുന്നു. തുടർച്ചയായ വായന തലച്ചോറിലെ സങ്കീർണ്ണമായ ന്യൂറൽ ശൃംഖലകളെ ഉണർത്തുകയും അവ തമ്മിലുള്ള വിനിമയം ദൃഢമാക്കുകയും ചെയ്യുന്നു. മസ്തിഷ്കത്തിന്റെ ഈ പുനഃക്രമീകരണ ശേഷി, ഒരു വ്യക്തിയുടെ ഗ്രഹണശേഷിയെയും ഓർമ്മശക്തിയെയും വർദ്ധിപ്പിക്കുന്നു. വാർദ്ധക്യസഹജമായ ബൗദ്ധിക തകർച്ചകളെയും മറവിരോഗങ്ങളെയും പ്രതിരോധിക്കാൻ നിരന്തരമായ വായനയിലൂടെ സാധ്യമാകുന്ന ഈ കോഗ്നിറ്റീവ് റിസർവ് സഹായിക്കുന്നു. വ്യക്തിയെ സ്വയം വികേന്ദ്രീകരിക്കാനും മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ പ്രപഞ്ചത്തെ നോക്കിക്കാണാനും പ്രാപ്തനാക്കുന്നു. ഭാവനാത്മകവും വിശകലനാത്മകവുമായ വായന വഴി മനുഷ്യരിൽ സഹാനുഭൂതിയും പ്രശ്നപരിഹാര ശേഷിയും വർദ്ധിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു..
ഓരോ പുസ്തകവും പുതിയ ലോകത്തിൻ്റെ പുലരികളാകുന്നു. പുതിയ മനുഷ്യരും പുതിയ കാഴ്ച്ചകളും അനുഭവങ്ങളും ഉള്ള പുതിയയിടങ്ങൾ. അദൃശ്യരും അപരിചിതരുമായ മനുഷ്യരിലേക്ക്, അവരുടെ അനുഭവങ്ങളിലേക്കും ശബ്ദങ്ങളിലേക്കും, അടർത്തിമാറ്റാനാവാത്ത ഈ ലോകത്തിൻ്റെ മുഴുവൻ ശ്വാസത്തിലേക്ക് ഓരോ വായനക്കാരും തന്നെത്തന്നെ ബന്ധിക്കുന്നു.ഞാൻ, എന്റേത് എന്ന പരിമിത വലയത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ വായനയ്ക്ക് സാധിക്കുന്നു. മറ്റൊരു ദേശത്തിലെ, മറ്റൊരു സംസ്കാരത്തിലെ മനുഷ്യന്റെ ആനന്ദവും വ്യഥയും സ്വന്തമായി അനുഭവിക്കുമ്പോൾ മനുഷ്യൻ സാർവലൗകികമായ സഹോദര്യത്തിലേക്ക് ഉണരുന്നു.



