സെൻസസ് എന്നത് രാജ്യത്തിന് അനിവാര്യമായ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്നത് ശരിതന്നെ. പക്ഷേ ആ ഉത്തരവാദിത്തം നിറവേറ്റാൻ, ഒരു തലമുറയുടെ വിദ്യാഭ്യാസം ബലികൊടുക്കേണ്ടി വരുന്നത് ആസൂത്രണത്തിന്റെ പരാജയമല്ലാതെ മറ്റെന്താണ്? സെൻസസ് ജോലികൾക്കായി സ്‌കൂൾ അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ അധ്യയനം പൂർണമായും താളംതെറ്റുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിലെ സ്‌കൂളുകളിൽ. സെൻസസ് നടപടികൾ തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ ഭൂരിഭാഗം അധ്യാപകരും ഡ്യൂട്ടിക്കായി അവധിയിൽ പ്രവേശിച്ചത് ചെറിയ കാര്യമല്ല.
അടുത്ത മാസം 13ന് പാദവാർഷിക പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് ക്ലാസ് മുറികളിൽ അധ്യാപകരില്ലാത്ത അവസ്ഥയെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. കുട്ടികളുടെ പഠനകലണ്ടറും സെൻസസ് കലണ്ടറും ഒരുമിച്ച് നോക്കി ആസൂത്രണം ചെയ്യാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഈ ആസൂത്രണരാഹിത്യത്തിന്റെ വില കൊടുക്കുന്നത് ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളാണ് എന്നത് ഏറെ ഗൗരവമുള്ളതാണ്. ഒരൊറ്റ അധ്യാപകൻ അവധിയിൽ പോയാൽ ആ ക്ലാസ് പൂർണമായും അനാഥമാകുന്ന ഘടനയാണ് നമ്മുടെ പ്രൈമറി വിദ്യാഭ്യാസത്തിന്റേത്. ഈ ഘടനാപരമായ ദൗർബല്യം അറിയാതെയല്ല സർക്കാർ ഡ്യൂട്ടി നിശ്ചയിച്ചത്. സ്‌കൂളുകളിലെ ആകെ അധ്യാപകരുടെ അനുപാതം നോക്കാതെ കൂട്ടത്തോടെ ഡ്യൂട്ടി നിശ്ചയിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരിട്ടുള്ള കാരണം എന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു.
പത്ത് ദിവസത്തെ പ്രത്യേക അവധി ഒന്നിച്ചോ, അല്ലെങ്കിൽ ഇരുപത് ദിവസത്തെ പകുതി അവധിയായോ എടുക്കാം എന്ന ഉത്തരവ് തന്നെ പ്രശ്നം കൂടുതൽ വഷളാക്കി.
ഏകീകൃതമായ ഒരു ഷെഡ്യൂൾ ഇല്ലാതെ, ഓരോ അധ്യാപകനും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ അനുവദിച്ചത് സ്‌കൂളുകൾക്ക് ബദൽ സംവിധാനം ആസൂത്രണം ചെയ്യാൻ പോലും കഴിയാത്ത അരാജകത്വം സൃഷ്ടിച്ചു. പ്രധാനധ്യാപകർ പകരം സംവിധാനം കണ്ടെത്താനാകാതെ വലയുകയാണ് എന്നത് ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെ നേർസാക്ഷ്യമാണ്.
ഇതിനെല്ലാം പുറമേ, അടിസ്ഥാനപരമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് ഇനിയും മറുപടികൾ ആയിട്ടില്ല. സെൻസസ് ജീവനക്കാരെ അധ്യാപകർക്ക് പുറമെ മറ്റ് വകുപ്പുകളിൽ നിന്ന് കണ്ടെത്താൻ കഴിയാതെ പോയത് എന്തുകൊണ്ട്? കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാവുന്ന ഒന്നാണോ?
ഇത് കേവലം ഭരണപരമായ ഏകോപനക്കുറവായി മാത്രം കാണാൻ കഴിയുന്നതല്ല. വളർന്നു വരുന്ന തലമുറയുടെ വിദ്യാഭ്യാസത്തെ മുൻഗണനാ പട്ടികയിൽ എവിടെയാണ് സർക്കാർ പ്രതിഷ്ഠിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണ്.



