കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജനം പൊതുജനത്തിനുള്ള ശിക്ഷയാവരുതെന്ന് ഗ്രീൻ കേരള സമ്മിറ്റ് അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് നിരോധനം എന്നതിനേക്കാൾ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ സംസ്കരിക്കുന്നതിനാണ് ഭരണകൂടം ഊന്നൽ കൊടുക്കേണ്ടത്. ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങളെ കുറക്കുന്ന രീതിയിൽ വികസനങ്ങളെയും പുരോഗതികളെയും നടപ്പിലാക്കാൻ മനുഷ്യന് സാധിക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങൾ അനന്തമാണെന്നും അത് എല്ലാകാലത്തും ലഭ്യമാണെന്നുമുള്ള മിഥ്യാധാരണയിൽ പ്രകൃതി വിഭവങ്ങൾ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നത് പതിവായിരിക്കുന്നു. കാടും കടലും മണ്ണുമെല്ലാം മനുഷ്യന്റെ വിവേകരഹിതമായ കൈകടത്തൽ കാരണം മലിനമാകുന്നുവെന്നും മനുഷ്യന് പരിഹരിക്കാൻ കഴിയാത്ത രീതിയിൽ പ്രകൃതിവിഭവങ്ങൾ വിഷമയമായി മാറിയെന്നും ഗ്രീൻ സമ്മിറ്റ് വിലയിരുത്തി. ദശ ലക്ഷത്തിലധികം കാലം നിൽക്കുന്ന മാലിന്യങ്ങളാണ് ഇപ്പോൾ ഉൽപാദിപ്പിക്കപ്പെടുന്നത്. വരാനിരിക്കുന്ന തലമുറകളെ ഇത് എങ്ങനെ ബാധിക്കുന്നു എന്നത് കൂടി നമ്മുടെ ആലോചനകളിൽ ഉണ്ടാവേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന കടൽ മാലിന്യങ്ങൾ മത്സ്യ സമ്പത്തിനെയും കടലിന്റെ ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഹബ് ആയി കടലുകൾ മാറുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഗ്രീൻ സമ്മിറ്റ് പങ്കുവെച്ചു.
കടലുണ്ടി പക്ഷിസങ്കേതത്തിൽ നടന്ന ഗ്രീൻ സമ്മിറ്റ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ ആധാരമാക്കി പാനൽ ചർച്ചകൾ, പേപ്പർ പ്രസന്റേഷൻ, എക്സ്പർട് ടോക് നടന്നു.
കാടും കടലും കവികൾ കവിതകൾ, പ്രകൃതി: സംഘർഷം, കയ്യേറ്റം, പ്ലാസ്റ്റിക് മനുഷ്യൻ; പ്രതിസന്ധികളുടെ ഭൂമിക, മാലിന്യ സംസ്കരണം: കേരള രീതിയും അന്താരാഷ്ട്ര മാതൃകകളും, മേൽമണ്ണ് ഒലിച്ചുപോയാൽ കേരളം ബാക്കിയാകുമോ, കടൽ ആവാസവ്യവസ്ഥയും കടലോളം മാലിന്യവും എന്നീ സെഷനുകളിൽ ഡി അനിൽകുമാർ, സുകുമാരൻ ചാലിഗദ്ധ, ഡോ. നഈം, ഡോ. എം എസ് മുഹമ്മദ്, സി കെ നജ്മുദ്ധീൻ, മുഹമ്മദ് യാസീൻ ടി കെ, താജുദ്ധീൻ അബൂബക്കർ എന്നിവർ സംസാരിച്ചു. ബാസിം നൂറനി, ഹാരിസ് റഹ്മാൻ, സഹദ് ഖുതുബി, സാദിഖ് അഹ്സനി, മുഹമ്മദ് സാദിഖ് തെന്നല, ഹബീബ് റഹ്മാൻ കാവനൂർ ജെ പി ജംഷീർ അംജദി സംബന്ധിച്ചു.



