തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർ മരിച്ചുവെന്നത് ദുഃഖകരമാണ്. മുൻപ് കുസാറ്റിലും കുംഭമേളക്കിടയിലും ബംഗളുരുവിലെ IPL ആഘോഷത്തിനിടയിലും സമാനമായ രീതിയിൽ തിരക്കിനിടയിൽപെട്ട് നിരവധി പേർ മരണപ്പെട്ടിരുന്നു. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന സൂചനകൾ.
അപകടം വരുമ്പോൾ മാത്രം ഉണരേണ്ടതല്ല നമ്മുടെ സംവിധാനങ്ങൾ. രാജ്യത്ത് ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനപ്രതിനിധികളും നിയമപാലകരും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത കാണിക്കേണ്ടതുണ്ട്. പതിനായിരക്കണക്കിന് പേർ ഒരുമിച്ചുകൂടുന്നിടത്ത് സംഘാടകർക്കും നിയമസംവിധാനങ്ങൾക്കുമൊപ്പം പരിപാടിയിൽ സംബന്ധിക്കുന്നവരും ആവശ്യമായ മുൻകരുതലുകളെടുക്കണം.
പരിക്കേറ്റവർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തതിനാലും അടിയന്തിരമായി ഹോസ്പിറ്റലുകളിൽ എത്തിക്കാൻ കഴിയാത്തതിനാലുമാണ് മരണസംഖ്യ ഉയർന്നത്. ഇത്തരം സുരക്ഷാ മുൻകരുതലുകൾ എടുക്കാത്ത ഏതൊരു പരിപാടിക്കും ഭരണസംവിധാനങ്ങൾ അനുമതി നൽകരുത്. ആവശ്യമായ നിയമപരിഷ്കാരങ്ങളും നടപ്പിലാക്കണം.
പാവപ്പെട്ടവരും അതിസാധാരണക്കാരുമായ ജനങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തെരുവിലിറക്കുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് അവരുടെ സുരക്ഷയ്ക്കും ജീവനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വമുണ്ട്. അതിന് കഴിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ വേഷംകെട്ടാതിരിക്കലാണ് നല്ലത്. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഒക്ടോബർ 10,11,12 തിയ്യതികളിൽ കോട്ടക്കലിൽ വെച്ച് നടക്കുന്ന പ്രൊഫ്സമ്മിറ്റിന്റെ പ്രചരണ ഭാഗമായി സംഘടിപ്പിച്ച ‘വിജിലൻഷ്യ:’ കാമ്പസ് നേതൃ സംഗമം ഐ പി എഫ് സെൻട്രൽ ചെയർമാൻ ഡോ. നൂറുദ്ധീൻ റാസി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ പ്രമേയ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഹാരി, ആഷിക് അഹമദ് അഹ്സനി, അബ്ദുൽ ഹഫീള് അഹ്സനി, മൂസ നവാസ്, ഷബീർ നൂറാനി വിവിധ സെഷനുകളിൽ സംബന്ധിച്ചു.



